Friday 5 June 2020

Dementia Care centre

ആത്മ സമർപ്പണത്തിന്റെ നിറവിൽ 

ഇളംപ്രായത്തിൽ ആരാധന തോന്നിയത് മദർ തെരേസയുടെ പ്രവർത്തനങ്ങളോട്. അശരണർക്ക് കൂട്ടാവുക എന്ന ഇളം മനസ്സിലെ ആഗ്രഹം ആകാം കാരണം.ആ വഴി സ്വീകരിച്ച് സേവനപ്രവർത്തനങ്ങളി ലേക്ക് ഒഴുകണം എന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചു. ഒഴുക്കിനൊത്ത്  നീന്തിയ ജീവിതത്തിൽ അതൊക്കെ വെറും സ്വപ്നമായി ഉള്ളിലെവിടെയോ കുഴിച്ചുമൂടി.ജീവിതത്തിലെ പലായനത്തിൽ ഒന്നും തിരിച്ചു ഓർത്തെടുക്കാൻ ആകുമായിരുന്നില്ല. ഒഴുക്കിനൊപ്പം അലമാലപോലെ ഒഴുകി. കുടുംബം എന്നതിനപ്പുറം മേൽപ്പറഞ്ഞ ഉള്ളിലെ ചിന്തകൾക്ക് അൽപമെങ്കിലും സംതൃപ്തി ലഭിച്ചത് ഉദ്യോഗത്തിൽ ഇരുന്ന് ചെയ്യാൻ ആകുമായിരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആവുംവിധം പരിപൂർണമായി ചെയ്തതാണ്. സാമൂഹ്യനീതി ലഭ്യമാക്കുന്ന വകുപ്പിലെ ജോലി ഒരുപരിധിവരെ അതിനു സഹായിച്ചു. അതിനു മുൻപത്തെ അധ്യാപിക എന്ന പ്രവർത്തി മണ്ഡലത്തിലും പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിൽ  
 ശിഷ്യരുടെ മനസ്സിൽ  ചെറുതായെങ്കിലും
ഓളങ്ങൾ ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾ അൽപമെങ്കിലും വിജയിച്ചതിന്റെ സന്തോഷം ആ പ്രവൃത്തി മണ്ഡലത്തിന്റെ സംതൃപ്തിയായി.  ജീവിതം അങ്ങനെ ഒഴുക്കിനൊപ്പം ഒലിച്ചു പോകവേ പണ്ടത്തെ ആതുര സേവന ത്തിന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ എന്നവണ്ണം ഔദ്യോഗിക ജീവിതത്തിലെ മൂന്നുമാസം മാത്രം നീണ്ട ഒരു അദ്ധ്യായം ദൈവനിയോഗം പോലെ. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ ആവാത്ത നിർവൃതി അനുഭവിച്ച മേധാക്ഷയ പരിചരണ കേന്ദ്രത്തിന്റെ മേലധികാരിയുടെ റോൾ. ഒട്ടൊരു ഉൾഭയത്തോടെയാണ് പടി കടന്നു ചെന്നത്. കേട്ടറിഞ്ഞത് മുഴുവൻ ജോലിയുടെ ബുദ്ധിമുട്ടുകൾ മാത്രം. അതിൽ നിന്നു കിട്ടുന്ന ആത്മനിർവൃതി അനുഭവിച്ചപ്പോൾ മാത്രമാണ്  അറിവായത്.സ്ഥലകാല ബോധങ്ങൾ മറഞ്ഞ ഡിമൻഷ്യ രോഗികൾ.പലരും അനാഥർ.ഭൂതവും ഭാവിയും വർത്തമാനവും ഒന്നുമറിയാതെ സ്വന്തം വീട്ടുകാർ ആരെന്നു പോലും ഓർമ്മിച്ചെടുക്കാൻ ആവാതെ പേര് പോലും അറിയാതെ കണ്ടാൽ യാതൊരു കുഴപ്പവും തോന്നാതെ കുറെ മനുഷ്യർ .പ്രായമായ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത മാതാപിതാക്കളെ പോലും നട തള്ളുന്ന വർത്തമാനകാലത്തെ സ്വാർത്ഥ ലോകത്തിൽ ഓർമ്മ നഷ്ടപ്പെട്ട ഈ പാവം വയോജനങ്ങളെ ആർക്കാണ് ആവശ്യം. സ്വന്തം വീട്ടിലും സമൂഹത്തിലും തിരസ്കരിക്കപ്പെട്ട് അവഗണന അനുഭവിക്കേണ്ടിവരുമായിരുന്ന ഒരുകൂട്ടം ആളുകൾ .അവരെ സംരക്ഷിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ സൂപ്രണ്ടിന് ചെയ്യാൻ ഒരുപാട് സേവനങ്ങൾ ഉണ്ടായിരുന്നു. മൂന്നുമാസംകൊണ്ടു പണ്ടു മനസ്സിൽ കുഴിച്ചു മൂടിയിരുന്ന സ്വപ്നം ചിറകുവിരിച്ച് പറന്നുയർന്ന് ചെയ്യാനാവുന്നതൊക്കെ ചെയ്തതിന്റെ ആത്മസംതൃപ്തി  വാക്കുകളിൽ ഒതുക്കാനാവില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും അതിനേക്കാളുപരി തദ്ദേശവാസികളുടെ യും മാനേജ്മെന്റ് കമ്മിറ്റിയുടെയും  സന്മനസ്സു കളുടെയും ഒറ്റക്കെട്ടായ പിന്തുണകൊണ്ട് അവഗണിക്കപ്പെട്ട് ഏതെങ്കിലും ഒരു കോണിലേക്ക് പിൻതള്ളപ്പെടേണ്ടി വരുമായിരുന്നവർക്ക് മുന്തിയ പരിഗണനയും പരിചരണവും സന്തോഷവും നൽകി രാജകീയമായി കൊണ്ടുനടക്കാൻ ദൈവനിയോഗം ഉണ്ടായെന്നു  തന്നെ ഞാനിപ്പോഴും കരുതുന്നു. അതിനെനിക്ക് ഇടവും വലവും നിന്ന് കരുത്തു പകർന്നത് വകുപ്പിലെ മേലുദ്യോഗസ്ഥരും മുൻ സൂപ്രണ്ടമാരും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും .എത്രയോ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരിക്കുന്നു.അവിടെ ഒന്നുമില്ലാത്ത ഉൽകൃഷ്ടമായ ഒരു തൊഴിൽ ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ഞാൻ മാത്രമല്ല അവിടുത്തെ മറ്റ് ജീവനക്കാരും അനുഭവിക്കുന്നത് തൊട്ടറിഞ്ഞു. തൊഴിൽ ആയിരുന്നില്ല ഞങ്ങൾ അവിടെ ചെയ്തത്.എല്ലാവരും അവിടെ ജീവിക്കുക തന്നെയായിരുന്നു. അമ്മയാവണ്ടവർക്ക് അമ്മയായി മകളാവണ്ടവർക്ക് മകളായി സഹോദരി ആവണ്ടവർക്ക്  സഹോദരിയായി സഹോദരൻ ആയി അവിടുത്തെ ഓരോ ജീവനക്കാരും ജീവിക്കുക തന്നെയായിരുന്നു. അനുഭവിച്ചു തന്നെ അറിയേണ്ട പുണ്യം. പ്രാഥമിക കാര്യങ്ങൾ മുതൽ ഊട്ടാനും ഉറക്കാനും വരെ പരസഹായം വേണ്ടവർക്ക് ഒരു കുടുംബത്തിനും നൽകാനാവാത്ത താങ്ങും തണലുമായ സ്ഥാപനത്തിലെ ജീവനക്കാരെ എങ്ങനെയാണ്  വർണ്ണിക്കേണ്ടത് എന്നതിന് എനിക്ക് വാക്കുകളില്ല .ഒരു തൊഴിലായി കണക്കാക്കി അവിടെ ജോലിക്ക് എത്തുന്നവർക്ക് ഒരാഴ്ച പോലും തികക്കാനാവില്ല. ജീവിതമായി തൊഴിൽ സന്തോഷത്തോടെ സ്വീകരിച്ചവരെ മാത്രമേ ഞാൻ അവിടെ കണ്ടുള്ളൂ. അവർക്ക് വേണ്ട മാനസിക പിന്തുണ മാത്രമേ എനിക്ക് നൽകേണ്ടിവന്നുള്ളൂ .അത് അവരെ കൂടുതൽ കരുത്തരും ഊർജ്ജസ്വലരും ആക്കുന്നത് ഞാൻ മാറി നിന്ന് നോക്കി കണ്ട് ആസ്വദിച്ചു .ഇതുവരെ കണ്ടത് ഒന്നുമല്ല ജീവിതമെന്ന് എന്നെ അവിടുത്തെ പാഠങ്ങൾ പഠിപ്പിച്ചു .നന്മ മാത്രം കൈമുതലായ ഒരുപാടാളുകളെ   ആ കസേരയിൽ ഇരുന്ന് എനിക്ക് കാണാനായി. സമൂഹത്തിലേക്ക് കുറച്ചെങ്കിലും നല്ല സന്ദേശം ആ കസേരയിലിരുന്ന് പകരാനായതിന്റെ ചാരിതാർത്ഥ്യവുമായി പടി ഇറങ്ങിയെങ്കിലും മൂന്നുമാസക്കാലത്തെ ഓർമ്മകൾ മധുര സ്മരണയായി എന്നും 
മനസ്സിൽ ഉണ്ടാവും.